വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അക്രമങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അറിയിച്ചത്. വംശമോ ലിംഗഭേദമോ മതമോ മറ്റേതെങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ല. അമേരിക്കയിൽ അത് തീർത്തും അസ്വീകാര്യമാണെന്നും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കയിലുണ്ടായ ആക്രമണ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു.
അത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ സംസ്ഥാന, പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ പ്രസിഡന്റും ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ട്. അവർ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ കഴിഞ്ഞ ഏതാനും ആഴ്ച്ചക്കുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരി മാസം ഇന്ത്യൻ വിദ്യാർത്ഥിയായ വിവേക് സൈനിയെ കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്നിന് അടിമയായ വ്യക്തിയാണ് കൊലപാതകം നടത്തിയത്. ജോർജിയയിലെ ലിത്തോണിയയിലായിരുന്നു സംഭവം നടന്നത്. ഇതിന് പുറമെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുകയും ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.

