കോട്ടയം: വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം പരിശോധിക്കാമെന്നു മാത്രമാണ് ബജറ്റിൽ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് എംജി സർവകലാശാല എംപ്ലോയീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം നേരത്തെ ആരംഭിച്ചതാണ്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഏങ്ങനെ ഉപയോഗിക്കണമെന്നതിലാകണം ശ്രദ്ധ. പൊതുവിദ്യാഭ്യാസം നിലനിർത്തണം. 1957 മുതൽ തുല്യതയും സുതാര്യതയും വേണമെന്നാണ് പാർട്ടി നയം. സിപിഎം പറയുന്നത് നടപ്പാക്കാൻ കഴിയുന്ന സർക്കാരല്ല പിണറായിയുടേത്. സർക്കാരും പാർട്ടിയും രണ്ടും ഒന്നല്ല. പാർട്ടിയുടെ മുഴുവൻ നയങ്ങളും നടപ്പാക്കാൻ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് ഭരണക്രമമല്ല ഇവിടെ നിലനിൽക്കുന്നത്. ആ പരിമിതിയുണ്ട്. പരിശോധിക്കാമെന്ന് സർക്കാർ പറഞ്ഞത് സ്വകാര്യ സർവകലാശാലയെ പറ്റി തുറന്ന ചർച്ച ഉണ്ടാകട്ടെയെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഏഴ് വർഷത്തിനിടയിൽ കേരളത്തിന് കിട്ടേണ്ട 1,07,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്. പണമില്ലാത്തത് കൊണ്ട് സപ്ലൈകോ, പെൻഷൻ പദ്ധതികളൊക്കെ അവതാളത്തിലായി. ഇവിടുത്തെ പ്രതിസന്ധി കേന്ദ്ര സർക്കാർ മൂലമാണെന്ന് ജനം അറിയരുതെന്ന നിലപാടാണ് യുഡിഎഫിന്. മോദിസർക്കാർ ജുഡീഷ്യറിയെപ്പോലും എക്സിക്യൂട്ടിവിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

