തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. സമരാഗ്‌നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ ഇനി കെപിസിസി ഓഫീസിൽ കയറൂ. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കാരണമില്ലാതെ തന്നെ നീക്കിയതിന്റെ നൊമ്പരം ഇപ്പോഴും മനസിലുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയായിരുന്നു ആ തീരുമാനം. പാർട്ടിയെ സ്നേഹിക്കുന്നതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. പ്രാണനെപ്പോലെയാണ് പാർട്ടിയെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം വിശദമാക്കി.
സമരാഗ്‌നിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതാക്കൾക്ക് സൗമനസ്യം ഉണ്ടാകേണ്ടതായിരുന്നു. ഇത് ഫോണിൽ വിളിച്ച് വഴിപാട് പോലെ ക്ഷണിക്കേണ്ട ഒന്നല്ല. ഔപചാരികത എന്നൊന്നുണ്ട്. പാർട്ടി മര്യാദ നേതാക്കൾ കാണിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

