ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി മാറ്റി കർണാടക ഹൈക്കോടതി. കേസിൽ വിധി പറയുന്നത് വരെ കടുത്ത നടപടികൾ പാടില്ലെന്നാണ് എസ്എഫ്‌ഐഒയോട് കോടതി നിർദ്ദേശിച്ചത്. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
എക്‌സാലോജിക് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജി നൽകിയ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്നും കോടതി ആവശ്യപ്പെട്ടു. എസ്എഫ്‌ഐഒ ചോദിച്ച രേഖകൾ കൊടുക്കണമെന്ന് എക്‌സാലോജികിനോടും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എക്സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് ഷോൺ ജോർജ് ആണ്. എസ്എഫ്‌ഐഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്. പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഇതിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രസർക്കർ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവൻ ചർച്ചയാക്കാൻ സമര പരിപാടിയിലൂടെ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തോടുള്ള സാമ്പത്തിക ഉപരോധം രാഷ്ട്രീയ താൽപര്യമാണെന്ന് ഇടതുപക്ഷം ആദ്യം മുതൽ വ്യക്തമാക്കിയതാണ്. എന്നാൽ ബിജെപി സർക്കാരിനെ കേരളത്തിലെ യുഡിഎഫുകാർ ന്യായീകരിക്കുകയാണ് ചെയ്തത്. അതേസമയം കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺ?ഗ്രസ് സർക്കാർ നടത്തിയ സമരം കേരളത്തിലെ കോൺ?ഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായ ബിജെപി പലകക്ഷികളെയും തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബിഹാറിൽ നിതീഷ് കുമാർ ബിജെപിയിലെത്തിയതും മധ്യപ്രദേശിൽ കമൽ നാഥുമായുള്ള ചർച്ചയുമെല്ലാം ഇതിന്റെ ഭാ?ഗമാണ്. പ്രേമചന്ദ്രൻ എംപിയെ മോദിയോടൊപ്പം ഭക്ഷണ വിരുന്നിന് ക്ഷണിച്ചതും ഈ നിലയിൽ വേണം കാണൻ. ഭക്ഷണത്തിന് വിളിച്ചാൽ പോകാതിരിക്കാനുള്ള സംസ്‌കാരം ഇല്ലെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചപ്പോൾ പോവാതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യുഡിഎഫും വ്യക്തമാക്കണം. ഈ വിഷയത്തിൽ കോൺഗ്രസ് അഭിപ്രായം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.