മാലദ്വീപ് പാർലമെന്റിൽ കൂട്ടയടി നടത്തി ഭരണ, പ്രതിപക്ഷ എംപിമാർ; വീഡിയോ വൈറൽ

മാലെ: മാലദ്വീപ് പാർലമെന്റിൽ കൂട്ടയടി നടത്തി ഭരണ, പ്രതിപക്ഷ എംപിമാർ. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടൽ നടത്തിയത്. നിരവധി എംപിമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഒരാളുടെ തല പൊട്ടുകയും ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

മന്ത്രിസഭയ്ക്ക് പാർലമെന്റ് അംഗീകാരം നൽകുന്നതിനുള്ള നിർണായക വോട്ടെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ ഇവർ എതിർത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്‌ളോറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് സംഘർഷം ആരംഭിച്ചത്.

വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചു. അപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിച്ചു. പാർലമെന്റിൽ അരങ്ങേറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.