ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ല; മമതാ ബാനർജി

കൊൽക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. രാഹുൽ ഗാന്ധി, ജയറാം രമേഷ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ യാത്രയിൽ പങ്കാളിയാകണമെന്നു മമതാ ബാനർജിയോട് മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇതിന് താത്പര്യമില്ലെന്ന് മമത അറിയിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.

ബംഗാളിൽ യാതൊരുവിധ സഖ്യത്തെ കുറിച്ചും ചിന്തിക്കുന്നില്ലെന്ന നിലപാടിലാണ് മമത ബാനർജി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തന്റെ പാർട്ടിക്കാകുമെന്നും മമത അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും മമത വ്യക്തമാക്കിയിരുന്നു.

താൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്ന് താൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങൾ ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. രണ്ട് സിറ്റിങ് സീറ്റുകൾ മാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു നേരത്തേ മമത സ്വീകരിച്ചിരുന്ന നിലപാട്.