ലോക്സഭാ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തന്റെ പാർട്ടിക്കാകുമെന്ന് മമത അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും മമത അറിയിച്ചു.

താൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്ന് താൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങൾ ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ തങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. രണ്ട് സിറ്റിങ് സീറ്റുകൾ മാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു നേരത്തേ മമത സ്വീകരിച്ചിരുന്ന നിലപാട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ വരുന്ന കാര്യം തന്നെ അറിയിച്ചില്ലെന്ന് മമത പറഞ്ഞിരുന്നു. അവർ ബംഗാളിൽ റാലി നടത്തുന്നു, പക്ഷേ തന്നെ അറിയിച്ചില്ല. താൻ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലേ, ദീദി താൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് വരുന്നുവെന്ന് അവർ തന്നെ അറിയിക്കണമായിരുന്നു. താൻ മതേതര പാർട്ടിയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.