കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിന് ഇല്ല; തീരുമാനവുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിന് ഇല്ലെന്ന് തീരുമാനിച്ച് യുഡിഎഫ്. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓൺലൈനിലൂടെ ചേർന്ന അടിയന്തര യോഗത്തിലാണ് യുഡിഎഫ് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിച്ചത്. യുഡിഎഫ് ഒറ്റയ്ക്ക് കേന്ദ്രത്തിനെതിരെ സമര രംഗത്തുണ്ടെന്നും വിഷയം പാർലമെന്റിൽ ഉന്നയിച്ചത് യുഡിഎഫ് എംപിമാരാണെന്നുമാണ് മുന്നണി വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആദ്യം സർക്കാർ ധൂർത്ത് അവസാനിപ്പിക്കട്ടെയെന്നാണ് യുഡിഎഫ് യോഗത്തിലെ വിലയിരുത്തൽ. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ ഈ തീരുമാനം അറിയിക്കും.

യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിൽ നേരത്തേ തന്നെ ധാരണയായിരുന്നു. സംസ്ഥാനത്തിന് എതിരായുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

ഡൽഹിയിൽ അടുത്ത മാസം 8 നാണ് കേന്ദ്ര സർക്കാരിനെതിരെ ഇടതുമുന്നണി സമരം നടത്തുന്നത്. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും പങ്കെടുക്കും.