വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും; പ്രകാശ് ജാവദേക്കർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതികരണവുമായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. എക്‌സാലോജിക്കിനെ കുറിച്ച് നടക്കുന്നത് സുതാര്യമായ അന്വേഷണമാണ്. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എന്താണ് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തിൽ കാര്യമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ അതു മനസിലാകും. കേസുകളിൽ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം തമാശയാണെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്രമെഴുതും. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണും. ഇത്തവണ കേരളത്തിൽ ബിജെപി ലക്ഷ്യം കാണുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എംഎൽഎമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. 2024 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകും. നരേന്ദ്രമോദിയുടെ ഗ്യാരന്റി പറയാൻ വിഡി സതീശൻ ദൈവമല്ലെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.