പൊങ്കൽ ജെല്ലിക്കെട്ട്; കാള ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

ചെന്നൈ: പൊങ്കലിന്റെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ കാളകളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് സംഭവം. ഒരു ആൺകുട്ടി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച മധുരയിലും സമാനമായ അപകടമുണ്ടായിരുന്നു.

അവണിയാപുരത്ത് ജെല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരിക്കേറ്റിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്. പൊങ്കലിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. എന്നാൽ, ആക്രമണം ജെല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ആ സമയത്ത്, കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. 186 കാളകൾ ഈ ജെല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം, മധുര ജില്ലയിലെ പാലമേട്ടിൽ ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം 60 പേർക്ക് പരിക്കേറ്റിരുന്നു.