ഓറഞ്ച് സാരിയിൽ സുന്ദരിയായി സുരേഷ് ഗോപിയുടെ മകൾ; വരണമാല്യം എടുത്തു നല്‍കിയത് പ്രധാനമന്ത്രി

തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കുചേർന്ന് വൻ താരനിര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുചേർന്നു. മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് വിവാഹ ചടങ്ങിന് എത്തിയത്. നടൻമാരായ ജയറാം, ബിജു മേനോൻ, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവൻ, പാർവതി, രചന നാരായണൻ കുട്ടി, സരയു, സംവിധായകരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.

ഓറഞ്ച് സാരി ധരിച്ച് സിംപിൾ ലുക്കിലാണ് ഭാഗ്യ വിവാഹ വേദിയിലെത്തിയത്. അധികം ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. തലയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. വരൻ ശ്രേയസ് മോഹന്റെ വിവാഹ വേഷം കസവുമുണ്ടും മേൽമുണ്ടുമായിരുന്നു. സുരേഷ് ഗോപിയുടെ വേഷം ഇളം പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ധരിച്ചത് ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു.

പ്രധാനമന്ത്രിയാണ് താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നൽകിയത്. ഇരുവരും മോദിയുടെ കാലിൽതൊട്ട് അനുഗ്രഹവും വാങ്ങി. പിന്നീട് സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വർണത്തളിക സമ്മാനമായി നൽകി. ജനുവരി 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.