പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി. മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ഉപഭോക്താക്കൾ ബില്ലിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റിക്ക് പരാതി നൽകി. 22 കുടുംബങ്ങൾക്കാണ് ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ തെറ്റായ ബില്ല് ലഭിച്ചത്.
ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇവിടുത്തെ കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി പുതിയ കണക്ഷനുകൾ അനുവദിച്ചത്. വെള്ളം 22 വീടുകളിൽ എത്തിയതും ഒരേ ദിവസം. പക്ഷേ ആശ്ചര്യത്തിലായത് ആദ്യ ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് വീട്ടുകാർ. 420 രൂപയുടെ ബില്ലാണ് ഒരു യൂണിറ്റ് വെള്ളം പോലും ഉപയോഗിക്കാത്ത കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി നൽകിയത്. 148 രൂപയുടെ ബില്ലാണ് വെള്ളം ഉപയോഗിച്ചവർക്ക് കിട്ടിയതും.കഴിഞ്ഞ മൂന്നുമാസമായി സംഭവം എന്താണെന്ന് മനസ്സിലാക്കാൻ വാട്ടർ അതോറിറ്റി ഓഫീസ് കയറിയിറങ്ങുകയാണ് നിള ലൈനിലെ ഉപഭോക്താക്കൾ.
പിഴവുകൾ ഉണ്ടായത് പ്രൊജക്റ്റ് ഓഫീസിലെ സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണ് എന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച വിവരം,വിഷയത്തിൽ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ഉപഭോക്താക്കളുടെ തീരുമാനം.