സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന അർപ്പിക്കണം; നിർദ്ദേശവുമായി സിനഡ്

കൊച്ചി: സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദ്ദേശം. അടുത്ത ഞായറാഴ്ച ഇതുസംബന്ധിച്ച സർക്കുലർ പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് ഉൾപ്പെടെ ലഭിച്ചിരിക്കുന്ന നിർദ്ദേശം.

സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ 1999 ലാണ് സിനഡ് ശുപാർശ ചെയ്തത്. 2021 ജൂലൈയിലാണ് അതിന് വത്തിക്കാൻ അനുമതി നൽകിയത്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.

ഏകീകരിച്ച രീതി തന്നെയാണ് നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്.