തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി എൽഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയിൽ മാസപ്പടി ആരോപണം ഉയർന്നപ്പോൾ ഒത്തുകളിച്ചത്. സതീശനാണ് മുഖ്യമന്ത്രിക്ക് നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം കൊടുത്തത് എൽഡിഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. കെഎംആർഎൽ പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തതുകൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

