ഹർജിയിൽ പൊതുതാത്പര്യം ഇല്ല; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയതിനാണ് പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്നാണെന്ന് ഹൈക്കോടതി ചോദിക്കുന്നു.

ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്നായിരുന്നു വി ഡി സതീശൻ അറിയിച്ചത്. റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് വി ജി അരുൺ ആണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

സിഎജി യുടെ റിപ്പോർട്ട് എന്തെന്ന് കോടതി ചോദിച്ചപ്പോൾ സിഎജിയുടേത് റിപ്പോർട്ടല്ല, നിരീക്ഷണമാണെന്ന് എ ജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടുകയും ചെയ്തു.