ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കേണ്ട സുരക്ഷിതമായ മണ്ഡലങ്ങൾ ഏതൊക്കെയെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. എഐസിസി കർണാടകയിലെ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.
കൊപ്പൽ കർണാടകയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ്. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറ് എണ്ണത്തിൽ കോൺഗ്രസാണ്. പ്രിയങ്ക ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തുടനീളം കോൺഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐസിസി നടത്തിയ സർവേയിലാണ് കൊപ്പൽ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ കാരാടി സംഗണ്ണയാണ് നിലവിൽ കൊപ്പൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സോണിയാ ഗാന്ധി റായ്ബറേലിയിൽ ഒരു വട്ടം കൂടി മത്സരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജ്യസഭയിൽ മതിയെന്ന അഭിപ്രായവും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെയാകും മത്സരിക്കുക. രാഹുൽ ഗാന്ധി വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന നിർദ്ദേശവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

