ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരെന്ന് സർവേ ഫലം. ദേശീയ മുസ്ലീം സംഘടനയായ ‘മുസ്ലിം രാഷ്ട്രീയ മഞ്ച്’ (എംആർഎം) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് എംആർഎം വ്യക്തമാക്കിയിട്ടുള്ളത്.
ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്‌കരിക്കാൻ മുസ്ലിമുകൾ ആഗ്രഹിക്കുന്നുവെന്നും എംആർഎം അറിയിച്ചു. സർവേ നടത്തിയത് ഗുജറാത്തിലെ ഒരു സ്വതന്ത്ര ഗവേഷണ-സർവേ കമ്പനിയായ ”ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്” മുഖേനയാണ്. രാമ ക്ഷേത്ര നിർമ്മാണത്തിൽ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്നും, 70 ശതമാനം മുസ്ലീങ്ങൾ മോദി സർക്കാരിൽ വിശ്വസിക്കുന്നുവെന്നും സർവേയിൽ പറയുന്നു.
മോദി കാരണം ബിജെപിയിലുള്ള വിശ്വാസം വർധിച്ചു. മുസ്ലീങ്ങൾ മോദി സർക്കാരിന് കീഴിൽ സുരക്ഷിതരാണ്, എല്ലാവർക്കും തുല്യ അവസരമുണ്ട്. ഇന്ത്യ ഒരു ലോകശക്തിയായി ഉയർന്നുവെന്ന് 70 ശതമാനം മുസ്ലിമുകൾ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉലമാമാരെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂർണമായും ബഹിഷ്‌കരിക്കണമെന്നാണ് മുസ്ലിങ്ങൾ ആഗ്രഹിക്കുന്നതെന്നും സർവ്വേ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നു.

