വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലമാണ് അന്വേഷണം നടത്താനുള്ള ഉത്തരവിട്ടത്. മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിശദമായ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിഎംആർഎല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണം നടത്തും.

എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കർണാടക ഡെപ്യൂട്ടി റജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ. ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല.