ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും

ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ന് ചേർന്ന യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കൺവീനർ സ്ഥാനം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു.

യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്ഥാനമാനങ്ങൾ തനിക്ക് വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മമതയെ കൂടാതെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.

ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സീറ്റ് വിഭജനം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്.ഓൺലൈൻ യോഗത്തിൽ 10 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൽ ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ പരിഹസിച്ച് രംഗത്തെത്തി. ഒരു ജോലിയും പ്രതിപക്ഷ സഖ്യം ചെയ്യുന്നില്ലെന്നും യോഗങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.