കാരുണ്യ ഫാർമസികളിൽ ബ്രാൻഡഡ് മരുന്നുകൾ വാങ്ങി സൂക്ഷിക്കേണ്ടെന്ന് സർക്കുലർ; വൃക്കരോഗികളുടെ മരുന്ന് വിതരണത്തിന് തിരിച്ചടി

മലപ്പുറം: കാരുണ്യ ഫാർമസികളിൽ ഇനി ബ്രാൻഡഡ് മരുന്നുകൾ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്ന സർക്കാർ സർക്കുലർ വൃക്ക രോഗികൾക്ക് തിരിച്ചടിയാകുന്നു. ഈ സർക്കുലർ സംസ്ഥാനത്തെ വൃക്ക രോഗികൾക്കുള്ള മരുന്ന് വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് രോഗികളുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. വൃക്ക മാറ്റിവച്ച രോഗികളും ഡയാലിസിസ് ചെയ്യുന്നവരുമടക്കം ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ മാസവും ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ രൂപയുടെ മരുന്നുകൾ ഇവർക്ക് ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ടിൽ നിന്ന് കാരുണ്യ ഫാർമസി വഴി സൗജന്യമായി നൽകിയിരുന്ന മരുന്നുകളാണ് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്നത്. ഇതിനാണ് സർക്കാർ ഉത്തരവ് തിരിച്ചടിയായിരിക്കുന്നത്.