മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരൂഖാൻ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നു എന്ന് സിബി മലയിൽ

മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരൂഖാൻ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നു എന്ന് സിബി മലയിൽ. ‘പരദേശി’ എന്ന പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നിന്നുള്ള അഭിനയിത്തിനാണ് 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മോഹൻലാലിനെ മാറ്റിനിർത്തിയത്. സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നും സിബി മലയിൽ പറഞ്ഞു.

സുജാതയെ, ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ചതിന് മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. മാറ്റിനിർത്തപ്പെട്ട മലയാള ചലച്ചിത്ര പ്രവർത്തകരിൽ, അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ ഒരാളാണു പി.ടി.കുഞ്ഞുമുഹമ്മദെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയിൽ നടന്ന ഒരു സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യവെയാണ് ഇത് വെളിപ്പെടുത്തിയത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. ‘പരദേശി’ക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു.

സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണ്.’’–സിബി മലയിൽ പറഞ്ഞു.