ന്യൂഡൽഹി: അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചിയെന്ന് നാവികസേന. അഞ്ചംഗ സംഘമാണ് ചരക്കു കപ്പൽ റാഞ്ചിയത്. കപ്പൽ റാഞ്ചിയവരെ നേരിടാൻ നീക്കം ആരംഭിച്ചതായി നാവിക സേന വ്യക്തമാക്കി. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്.
അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം ഇന്നലെ വൈകിട്ടാണ് നാവികസേനയ്ക്ക് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചതായി അധികൃതർ അറിയിച്ചു. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.