കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൊച്ചിയിലെ സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയെന്ന ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ നടപടി ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിന് മുന്നോടിയായിട്ടാണ് സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനും നോട്ടീസ് നൽകിയത്. പിണറായി വിജയൻ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം മുന്നണി വ്യത്യാസമില്ലാതെ കേരളത്തെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൂറുകോടിയോളം രൂപ വഴിവിട്ട് നൽകിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. കമ്പനികാര്യ തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും ഈ കമ്പനിയിൽ ഓഹരി പങ്കാളിത്തമുളള കെഎസ്‌ഐഡിസിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് പരിശോധിപ്പിക്കണ്ടതായി വരും.
സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ, രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് എന്തിന് പണം നൽകി. 2016ൽ വൻ നഷ്ടത്തിലായിരുന്ന കമ്പനി ഏഴു വർഷത്തിനുശേഷം വൻ ലാഭത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു. സ്വകാര്യ മേഖലയിലെ ഖനനം നിരോധിച്ച ശേഷവും സിഎംആർഎല്ലിന് എങ്ങനെയാണ് ഇൽമനൈറ്റ് കിട്ടിയത് എന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം. നേതാക്കൾക്കടക്കം പണം നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

