ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്നും ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ് നില്ക്കുവാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
‘സ്റ്റേറ്റിനെ സംബന്ധിച്ച് ഗവർണർ എന്ന് പറഞ്ഞാൽ ഭരണഘടനാപരമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്തമാണ്. സർവകലാശാലകളെ സംബന്ധിച്ച് ചാൻസലർ സ്ഥാനവും ഉന്നതമായ പദവിയാണ്. ആ പദവിയുടെ ഡിഗ്നിറ്റി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇത് കളഞ്ഞ് കുളിച്ച് കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി ഗവർണർ മാറിയത് ഖേദകരം’- മന്ത്രി പറഞ്ഞു.ഗവർണർ സംസ്ഥാന സർക്കാരുമായി നിലിർത്തേണ്ട ഡിപ്ലോമാറ്റിക് ബന്ധം എന്നോ ഉപേക്ഷിച്ചുവെന്ന് ആർ ബിന്ദു പറയുന്നു.
ഗവർണർ പെരുമാറുന്നത് സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ വേണ്ടിയാണ് നിയമിതനായെന്ന പോലെയാണ്. കോഴിക്കോട് നഗരത്തിൽ ഓടി നടന്ന് കാട്ടിക്കൂട്ടിയത് ഗവർണർ പദവിക്കോ ചാൻസലർ പദവിക്കോ യോജിച്ചതല്ല എന്നും സംസ്ഥാന ഭരണത്തെ കോർണർ ചെയ്യാൻ തന്ത്രങ്ങൾ മെനയുകയാണ് ഗവർണറെന്നും ഗവർണറെ മാറ്റാൻ സംസ്ഥാന സർക്കാർ കത്തെഴുതുന്നത് നിവർത്തികേട് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

