സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ഗവർണർ

സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ഗവർണർ. ഗവർണർ സുരക്ഷയില്ലാത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തി. താൻ ഹൽവ വാങ്ങാനാണ് എസ്എം സ്ട്രീറ്റിൽ എത്തിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർ ഹൽവ വില്പനശാലയിലെത്തി ഹൽവ രുചിച്ച് റോഡിലേക്ക് നടന്നു. വിദ്യാർത്ഥികളും നാട്ടുകാരുമായി സംവദിച്ചു അവർക്കൊപ്പം സെൽഫി എടുത്തു.

ഗവർണർക്കൊപ്പം യുവമോർച്ച നേതാക്കളും ഉണ്ടായിരുന്നു. തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത് കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ്. മുഖ്യമന്ത്രിക്ക് കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് ഗവർണർ ചോദിച്ചു.

“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”: ഗവർണർ പറഞ്ഞു.

അദ്ദേഹം കേരള പോലീസിനെയും പ്രത്യേകം അഭിനന്ദിച്ചു. കേരള പൊലീസ് കേരളത്തിലെ മികച്ച പൊലീസാണ്. പൊലീസിന് ജോലി ചെയ്യാൻ അനുവാദം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.