തിരുവനന്തപുരം: നവകേരള സദസ്സ് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പരിപാടിയാണെന്നും നവകേരള ബസ്സിന് നേരെ ഏറിനൊക്കെ പുറപ്പെട്ടാൽ അതിന്റേതായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പൊ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. ഇത്തരം ഗൂഢനീക്കങ്ങൾ നാടിനോടുള്ള വെല്ലുവിളിയാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സദസ് ആരംഭിച്ചപ്പോൾ മുതലുണ്ട്. എന്നാൽ ഇന്ന് ബസിന് നേരെ ഏറ് ഉണ്ടാകുന്ന തരത്തിലേക്കാണ് ആക്രമണങ്ങളുടെ ഗതി മാറി. നവകേരള സദസ് എന്താണെന്ന് മനസിലാക്കിയാണ് പതിനായിരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് ചിലരെ വല്ലാതെ പ്രശ്നത്തിലാക്കുന്നു. അതിന്റെ ഫലമായാണ് കരിങ്കൊടി വീശുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ. എന്നാൽ നാട്ടുകാർ ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇന്നും ബസിനു നേരെ ഏറ് ഉണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്ന് മനസിലാകുന്നില്ല. നാട്ടുകാർ നല്ല രീതിയിൽ സംയമനം പാലിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ സ്വാഭാവികമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുറച്ചു പേർക്ക് വേണ്ടി മാത്രമായി നടത്തുന്ന പരിപാടിയല്ല ഇത്. എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്രമങ്ങൾ നടത്തുന്നവർ അതുകൂടി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

