മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനുശേഷം; മന്ത്രിമാരായെത്തുന്നത് ഈ നേതാക്കൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനുശേഷം നടക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ ഡിസംബർ 27-ന് നടത്താനാണ് ഇടതുമുന്നണി പദ്ധതിയിടുന്നത്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുന:സമഘടനയിൽ പുതിയ മന്ത്രിമാരായെത്തുന്നത് കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരാണ്.

നിലവിലെ മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥാനമൊഴിയും. ഇവർ കൈകാര്യംചെയ്തിരുന്ന വകുപ്പുകളായിരിക്കും പുതിയ മന്ത്രിമാർക്ക് കൈമാറുക. സർക്കാരിന്റെ രണ്ടരവർഷം കഴിയുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനം കോൺഗ്രസ്-എസിന് കൈമാറും. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറുമെന്നാണ് വിവരം.

ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം കേരള കോൺഗ്രസി(ബി) നാണ് കൈമാറേണ്ടത്. താണ് ഗണേഷ് കുമാറിന് ലഭിക്കുക. ഗതാഗതവകുപ്പ് ഏറ്റെടുക്കുന്നതിനോട് ഗണേഷിന് താത്പര്യമില്ലെങ്കിലും അക്കാര്യം അംഗീകരിക്കാനിടയില്ലെന്നാണ് സൂചന.