കോഴിക്കോട്: മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎയുടെ പ്രസ്താവനകൾ തള്ളി വിവരാവകാശ പ്രവർത്തകൻ കെ വി ഷാജി. പി വി അൻവറിന്റെ പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നുവെന്ന് ഷാജി പറഞ്ഞു. സർക്കാർ നിയോഗിച്ച സമിതി തന്നെയാണ് മിച്ചഭൂമി കണ്ടെത്തിയത്. അൻവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തിയാണ് മിച്ചഭൂമി കണ്ടെത്തിയത്. ഷാജഹാനുമായി ഒരു ബന്ധവും ഇല്ല. കണ്ടിട്ടു പോലുമില്ല. ഹോട്ടലിൽ പോയതിന്റെ ഉൾപ്പെടെ തെളിവുകൾ ഉണ്ട് എന്ന് പറയുന്നു. ഇതുവരെ കാണാത്ത ആളെ കുറിച്ചാണ് അൻവർ പറയുന്നത്. ഈ തെളിവുകൾ അൻവർ കോടതിയിൽ ഹാജരാക്കണം. അൻവറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. അൻവറിന്റെ ഭീഷണി വേണ്ടെന്നും ഷാജി വ്യക്തമാക്കി.
അൻവറുൾപ്പെടെ കൈവശം വച്ചിട്ടുള്ള മിച്ച ഭൂമി കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള പോരാട്ടം തുടരും. അൻവർ ഇതുവരെ ഒരു രേഖയും കൃത്യമായി ലാൻഡ് ബോർഡ് മുന്നിൽ ഹാജരാക്കിയിട്ടില്ല. 6 .24 ഏക്കർ ഭൂമി കണ്ട് കെട്ടാനുള്ള ഉത്തവ് ഉണ്ടായിട്ട് പോലും അൻവർ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിൽ കൂടുതൽ മിച്ചഭൂമി അൻവറിനുണ്ട്. അത് പിടിക്കാനുള്ള പോരാട്ടം തുടരും. ലാൻഡ് ബോർഡ് ഉത്തരവിന് സ്റ്റേ ഉണ്ടെന്ന് പറയുന്നു. സ്റ്റേ ഉണ്ടെങ്കിൽ അതിനെതിരെ നിയമ പോരാട്ടം നടത്തും. കേസിലെ രണ്ടാം കക്ഷിയെന്ന നിലയിൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.
തലമുറകളായി കൈമാറി വന്ന ഭൂമി എന്ന അൻവറിന്റെ വാദം തെറ്റാണ്. പലതും ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണ്. രേഖകൾ കിട്ടുന്ന മുറക്ക് പുറത്ത് വിടും. ഭീഷണിയും പ്രലോഭനങ്ങളും ഇപ്പോഴും ഉണ്ട്. വിദേശങ്ങളിൽ നിന്ന് വരെ ഭീഷണി സന്ദേശങ്ങൾ വരാറുണ്ട്. അപായപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

