കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂൽ എംപിമാരുടെ പ്രതിഷേധം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ തൃണമൂൽ എംപിമാരുടെ പ്രതിഷേധം. മന്ത്രിസഭയിൽ നിന്ന് ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി വനിതാ എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. മമത ബാനർജി കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (KIFF) 29-ാമത് എഡിഷനിൽ നൃത്തം ചെയ്തിരുന്നു.

സൽമാൻ ഖാൻ, സോനാക്ഷി സിൻഹ, മഹേഷ് ഭട്ട്, അനിൽ കപൂർ, ശത്രുഘ്നൻ സിൻഹ എന്നിവർക്കൊപ്പമാണ് ചടങ്ങിൽ മമത നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് സിംഗ് വിമർശനവുമായി രംഗത്തുവന്നത്. “മമത ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു, ഇത് അനുചിതമാണ്. ഫെസ്റ്റിവലിൽ മമത നൃത്തം ചെയ്യേണ്ടതുണ്ടോ?” ഗിരിരാജ് ചോദിച്ചു.തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് കേന്ദ്രമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകി.”

അധികാരത്തെ വെല്ലുവിളിച്ച് അധികാരത്തിലിരിക്കുന്ന ഒരു സ്ത്രീയെ ഉൾക്കൊള്ളാൻ ബിജെപി നേതാക്കൾക്ക് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാമർശം. ലിംഗവിവേചനത്തിൽ മുങ്ങിനിൽക്കുന്ന അവരുടെ പൗരാണിക മനോഭാവം ഇതിലൂടെ പ്രകടമാണ്”- ടിഎംസി പറഞ്ഞു.