നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്തണമെന്ന് നിർദ്ദേശം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അതിജീവിതയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ഒരു മാസത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാം. പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്കു വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.

2018 ജനുവരി 9നും ഡിസംബർ 13നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.