തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി കണ്ടെത്താൻ ധവളപത്രം പുറപ്പെടുവിക്കണമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്.
കേരളത്തിന്റെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. 50 ലക്ഷം ക്ഷേമപെൻഷൻകാരിൽ 8.46 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെൻഷൻ നല്കാൻ മാത്രമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് 2 രൂപ സെസ് ഏർപ്പെടുത്തി പിരിച്ച ശതകോടികൾ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2023- 24ലെ സിഎജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 28, 258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 23% വരുമിത്. ഇതിൽ ഏറ്റവും കൂടുതൽ നികുതി കുടിശികയുള്ളത് ജിഎസ്ടി വകുപ്പിനാണ്- 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതൽ സ്പോൺസറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാർഡ് നല്കിയത് ജിഎസ്ടി അഡീഷണൽ കമ്മീഷണർക്കാണ്. നികുതി പിരിച്ച് ഖജനാവിൽ അടച്ചില്ലെങ്കിലും കേരളീയം കെട്ടുകാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പിരിവു നടത്തിയതിനാണ് ഈ അവാർഡ്. വൻകിടക്കാരിൽനിന്നെല്ലാം പണം പറ്റിയ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കുടിശിക പിരിവും ഇനി അസാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വർണക്കച്ചവടക്കാർ, ബാറുടമകൾ, ക്വാറി ഉടമകൾ തുടങ്ങിയവരിൽ നിന്ന് വലിയ തോതിൽ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന്റെ വില 11 മടങ്ങ് വർധിച്ചിട്ടും ഇപ്പോഴും ഒരു ഗ്രാം സ്വർണത്തിന് 500 രൂപ മാത്രമാണ് നികുതി. ബാറുകളിൽ നിന്ന് ശതകോടികൾ പിരിച്ചെടുക്കാനുണ്ട്. നികുതി പിരിവിൽ വലിയ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തിനു മുന്നോട്ടു പോകാൻ വലിയ തോതിൽ കടമെടുക്കേണ്ടി വന്നു. 3.90 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ കടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2011-16 കാലയളവിൽ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തിൽ താഴെയായിരുന്നു. 2016 മുതൽ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ൽ ഇത് ആശങ്ക ഉയർത്തുന്ന 36.5 ശതമാനത്തിൽ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാൻ, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസർവ് ബാങ്കിൻറെ റിപ്പോർട്ട്. 2000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി ഇപ്പോൾ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രസംസ്ഥാന പദ്ധതികളിൽ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങൾക്ക് നല്കുന്ന ആനുകൂല്യങ്ങൾ ഒരു സർക്കാരിൻറേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ധവളപത്രം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

