ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പഞ്ചാബ് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
ബില്ലുകൾ മുന്നിലെത്തുമ്പോൾ ഒന്നുകിൽ ഗവർണർ ബില്ലിന് അനുമതി നൽകണം. അല്ലെങ്കിൽ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കിൽ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകൾ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവർണർക്കുണ്ട്.
അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

