കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയതിന് പിണറായി സർക്കാർ കെട്ടിച്ചമച്ചതാണ് കേസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ അണിനിരത്തി സുരേഷ് ഗോപിക്കെതിരായ രാഷ്ട്രീയ വേട്ടയെ നേരിടും. സുരേഷ് ഗോപി കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. സഹകരണ കൊള്ളയ്ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടൽ അദ്ദേഹത്തിനെതിരായി സർക്കാർ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
കേരള സമൂഹം ഇക്കാര്യം അംഗീകരിക്കില്ല. കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇത് പിണറായി വിജയന്റെ അജണ്ടയാണ്. സുരേഷ് ഗോപി സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അവർക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും പിണറായി വിജയൻ സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ അനിൽ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കുകയാണെന്നും അതൊന്നും തങ്ങൾ വിലവെക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

