കണ്ണൂർ: കേരളീയം സ്‌പോൺസർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളീയം സ്‌പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോൺസർഷിപ്പ് കാര്യങ്ങളെല്ലാം നടന്നത് തന്റെ അറിവോടെയാണ്. പരാതി ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളീയത്തിന്റെ സ്‌പോൺസർഷിപ്പ് പിരിവിനായി ജിഎസ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് വിവാദത്തിന് കാരണം. സ്‌പോൺസർഷിപ്പ് കമ്മിറ്റി കൺവീനറായി ജിഎസ്ടി അഡീഷനൽ കമ്മീഷണറെ സമാപനചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശൻ വിമർശനവുമായി രംഗത്തെത്തിയത്. നികുതി പിരിക്കുന്നയാളെ സംഭാവന പിരിക്കുന്നയാളാക്കി മാറ്റിയെന്നായിരുന്നു വി ഡി സതീശന്റെ പരാമർശം.
ക്വാറികളിൽ നിന്നും ബാർ ഉടമകളിൽ നിന്നും ജ്വല്ലറി ഉടമകളിൽ നിന്നുമൊക്കെ ജിഎസ്ടി ഉദ്യോഗസ്ഥർ വഴി പണം പിരിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനായി ഒക്ടോബർ മാസം പലയിടങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടുപിടിച്ച്, അത് വച്ച് വിലപേശൽ നടത്തിയെന്നും പരിശോധനകളിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വാക്ക് നൽകിയെന്നും ആക്ഷേപവും ശക്തമാണ്.

