കൊല്ലത്തെ എന്‍ കെ പ്രേമചന്ദ്രനെ മറികടക്കാന്‍ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാനൊരുങ്ങി സിപിഐഎം

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ എന്‍ കെ പ്രേമചന്ദ്രനെ മറികടക്കാന്‍ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാനൊരുങ്ങി സിപിഐഎം. കഴിഞ്ഞ തവണ നേടിയ ഒന്നരലക്ഷത്തിന്റെ മഹാഭൂരിപക്ഷവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പ്രതിച്ഛായയുമാണ് വീണ്ടും കളത്തിലിറങ്ങാന്‍ എന്‍ കെ പ്രേമചന്ദ്രന്റെ ആത്മവിശ്വാസം.

കൊല്ലം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രം ആര്‍ എസ് പിയുടേതു കൂടിയാണ്. ഇടതു വലതു മുന്നണിയ്‌ക്കൊപ്പം നിന്ന് മത്സരിച്ച ആര്‍എസ്പി ഒന്‍പത് തവണയാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചത്.കൊല്ലം ലോക്‌സഭ മണ്ഡലം സിപിഐഎം പിടിച്ചു വാങ്ങിയതോടെയാണ് ഇടതു ചേരിയോട് ഗുഡ് ബൈ പറഞ്ഞ് ആര്‍എസ്പി കോണ്‍ഗ്രസ് കൈപിടിച്ചത്.

രാഷ്ട്രീയത്തിനപ്പുറമുള്ള പ്രേമചന്ദ്രന്റെ പ്രതിച്ഛായയെ മറികടക്കാന്‍ ആരെന്ന ചോദ്യമാണ് ഇടതുകേന്ദ്രങ്ങളെ അലട്ടുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലത്തില്‍ കുണ്ടറ ഒഴികെയെല്ലാം കനത്ത ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്.എന്നിട്ടും ലോക്‌സഭയില്‍ ഇടതുവോട്ടുകള്‍ ചോര്‍ന്നു പോകുന്നതാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടത്.