ന്യൂഡൽഹി: മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം സംയുക്തമായി നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും. വീഡിയോ കോൺഫറൻസ് വഴി ഇന്നലെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ത്രിപുരയിലെ നിശ്ചിന്താപൂരിനെയും ബംഗ്ലാദേശിലെ ഗംഗാസാഗറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽപാത ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവ്വഹിച്ചിരിക്കുന്നത്.
65 കിലോമീറ്റർ ദൈർഘ്യമുള്ള ഖുൽന- മോംഗ്ല തുറമുഖ റെയിൽ പാതയും ബംഗ്ലാദേശിലെ രാംപാലിലെ മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റുമാണ് ഉദ്ഘാടനം നിർവ്വഹിച്ച മറ്റ് പദ്ധതികൾ. 15 കിലോമീറ്റർ ദൈർഘ്യമുള്ള അഗർത്തല-അഖൗറ ക്രോസ് ബോർഡർ റെയിൽ ലിങ്ക് അതിർത്തി കടന്നുള്ള വാണിജ്യ വികസനത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഗർത്തലയ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ ധാക്ക വഴിയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഈ സർവ്വീസ് സഹായിക്കും.
അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് സഹകരണത്തിന്റെ വിജയം ആഘോഷിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണെന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ദശാബ്ദങ്ങളായി നടക്കാതിരുന്ന പ്രവർത്തനങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ ഒൻപത് വർഷത്തിനിടെ പൂർത്തിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

