ഡോ വന്ദനാ ദാസിന്റെ കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം

കൊല്ലം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. സംഭവസ്ഥലത്തുണ്ടായിരുന്ന ബേബി മോഹനൻ, മണിലാൽ എന്നീ എ. എസ്.ഐമാർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി കണ്ടെത്തിയത്. കൃത്യവിലോപം കൂടാതെ പോലീസിന്റെ സത്‌പ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വയരക്ഷ നോക്കരുതെന്ന ചട്ടം ഉദ്യോഗസ്ഥർ ലംഘിച്ചതായാണ് ഡിഐജി വ്യക്തമാക്കുന്നത്. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കാതെ ഓടിപ്പോയത് സേനയുടെ സത്‌പേരിന് കളങ്കമായെന്നും നിശാന്തിനി വ്യക്തമാക്കുന്നു.

മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതിയാണ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.