കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഇഡി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ തീരുമാനം. അരവിന്ദാക്ഷൻ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡിനൽകിയ റിമാൻഡ് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സതീഷ് കുമാറും അരവിന്ദാക്ഷനും ദുബായിലേക്ക് യാത്ര നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെൻഷൻ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു. സികെ ജിൽസ് 2011-2019 കാലയാളവിൽ 11 ഭൂമി വിൽപന നടത്തിയെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലായവർ ഇവരുടെ ബിനാമികളാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഇഡി കോടതിയിൽ അറിയിച്ചു.