ന്യൂയോർക്ക്: ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആഗോള തലത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
വിശ്വാസം വളർത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങൾക്കാണ് ഇപ്പോൾ പിന്തുണ ലഭിക്കുന്നത്. ഘടനാപരമായ അസമത്വങ്ങളും തുല്യതയില്ലാത്ത വികസനവും ജനങ്ങൾക്ക് മേൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു. വളർച്ചയും വികസനവും ഏറ്റവും ദുർബലരായവരിലും കേന്ദ്രീകരിക്കണം. ജി 20 ൽ ആഗോള ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങൾക്ക് അവസരം ലഭിച്ചു. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

