സഹകരണ ബാങ്കിന്റെ മറവിൽ കള്ളപ്പണ ഇടപാട് : സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം : വി ഡി സതീശൻ

സഹകരണ ബാങ്കിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ ഇടപാടുകളിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കിലെ തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ ധന പ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസക്ക് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റിയതിൽ ഐസക് വഹിച്ച പങ്ക് ചെറുതൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് സിപിഎമ്മിന്റെ തീരുമാനം. ബിജെപിയുമായി ഒത്തുതീർപ്പുള്ളതിനാൽ അവർക്ക് ഭയമാണ്. ബിജെപി സമ്മർദ്ദത്തിന് വഴങ്ങിയാണ് പിന്മാറ്റമെന്നും ദേശിയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നത് കേരളം ഘടകമാണെന്നും അദ്ദേഹം ആരോപിച്ചു.