മന്ത്രിസഭാ പുന:സംഘടന നവംബറില്‍ : വീണാ ജോർജിനെ മാറ്റിയേക്കും

തിരുവനന്തപുരം : മന്ത്രിസഭാ പുന:സംഘടന നവംബറില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട്‌. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

സിപിഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.

എന്നാല്‍, സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എല്‍ഡിഎഫിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയരുന്നുണ്ട്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. എല്‍ജെഡിയും ഇടതുമുന്നണിയിൽ മന്ത്രി സ്ഥാനം ആവശ്യപ്പെടും. നേരത്തെ തന്നെ എല്‍ജെഡിയുടെ നേതൃയോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.