മന്ത്രിസഭാ പുന:സംഘടന: ചർച്ച നടന്നിട്ടില്ല – ആന്റണി രാജു

തിരുവനന്തപുരം : മന്ത്രിസഭാ പുന:സംഘടന ചർച്ച നടന്നിട്ടില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലത് അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധിമുട്ടുമില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി പറഞ്ഞു.

പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. വീണാ ജോർജും സ്പീക്കർ എ എൻ ഷംസീറും മാറിയേക്കും എന്നും വാർത്തകൾ വന്നിരുന്നു. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.