സോളാര്‍ കേസില്‍ ജോസ് കെ. മാണിയുടെ പേര് രണ്ടാമത് എഴുതിച്ചേര്‍ത്തതെന്ന വെളിപ്പെടുത്തല്‍ ; ഗണേഷ് കുമാറിനെതിരേ നിലപാടെടുക്കാന്‍ കേരള കോണ്‍ഗ്രസ് (എം)

സോളാര്‍ പീഡനക്കേസില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പേര് രണ്ടാമത് എഴുതിച്ചേര്‍ത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ കടുത്ത നിലപാടു സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറെടുക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി െഹെപവര്‍ കമ്മിറ്റി 24-നു കോട്ടയത്തു ചേരും.പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ.ബി. ഗണേഷ് കുമാറിനെതിരേ നിലപാടു കടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് പരാതിക്കാരിയുടെ രണ്ടാമത്തെ കത്തില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ഫെന്നി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.ഗണേഷ് കുമാറിനെതിരേ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ചിന്ത കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിനുണ്ട്. ഇടതുമുന്നണിയുടെ ഭാഗമായതിനാല്‍ സി.പി.എം. നേതാക്കള്‍ക്കെതിരേ തല്‍ക്കാലം ആരോപണം ഉന്നയിക്കില്ല. എന്നാല്‍, പുതിയ അന്വേഷണം വന്നാല്‍ അതിനനുസരിച്ചുള്ള തീരുമാനം പാര്‍ട്ടി സ്വീകരിക്കും.ഗണേഷിനൊപ്പം ഇനി വേദി പങ്കിട്ടാല്‍ അതു പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ട്.ഈ സാഹചര്യത്തില്‍ കരുതലോടെയായിരിക്കും കേരള കോണ്‍ഗ്രസ് (എം) തീരുമാനമെടുക്കുക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം ശേഷിക്കെ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമെടുത്താല്‍ അതു രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നു പാര്‍ട്ടി നേതൃത്വത്തിന് അറിയാം. അത്തരമൊരു തീരുമാനം ജനം അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്.നിലവില്‍, കേരള കോണ്‍ഗ്രസിനെ ഇടതു മുന്നണിയില്‍തന്നെ നിര്‍ത്തേണ്ട ആവശ്യം സി.പി.എമ്മിനാണ്. അതിനാല്‍ വരുന്ന അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പിലടക്കം അവര്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയും ഏറെയാണ്. െഹെപവര്‍ കമ്മറ്റിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും