ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ശ്രീലങ്കയ്‌ക്കെതിരെ 41 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 172ന് എല്ലാവരും പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ശ്രീലങ്കയെ തകര്‍ത്തത്. ജഡേജയും ബുംറയും രണ്ട് വിക്കറ്റ് വീതം നേടി. ബോളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദുനിത് വെലാലഗെ ബാറ്റിങ്ങിലും തിളങ്ങി. 42 റണ്‍സെടുത്ത വെലാലഗെയാണ് ടീമിലെ ഏറ്റവും കൂടുതൽ സ്കോറര്‍ നേടിയ വ്യക്തി. നേരത്തെ ഇന്ത്യയുടെ ഇന്നിങ്സ് 213ന് അവസാനിച്ചു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. അതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. പതിനായിരം റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍താരമാണ് രോഹിത് ശര്‍മ.ഇഷന്‍ കിഷന്‍ 33റണ്‍സും രാഹുല്‍ 39റണ്‍സുമെടുത്തു. ദുനിത് വെലാലഗെ 5 വിക്കറ്റും അസലങ്ക നാലുവിക്കറ്റും വീഴ്ത്തി.
ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സ് 47 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തി. തുടര്‍ന്ന് അല്‍പസമയത്തിനു ശേഷം മത്സരം പുനഃരാരംഭിച്ചു. എന്നാല്‍, 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. വെള്ളിയാഴ്ച ബംഗ്ലദേശിനെതിരെയാണ് അടുത്ത മത്സരം

