മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെലവ് ചുരുക്കണമെന്ന് അടിക്കടി പറയുന്ന മുഖ്യമന്ത്രി സ്വയം അതിനായി ശ്രമിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ 80 ലക്ഷം രൂപയ്ക്കാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയെടുക്കുന്നത്.

ട്രഷറിയിൽ 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ആ സാഹചര്യത്തിൽ 80 ലക്ഷം രൂപയുടെ ചിലവിൽ മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് തെറ്റായ തീരുമാനമാണ്. മുഖ്യമന്ത്രി ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ഓണക്കിറ്റ് നൽകുന്നതിന് ചിലർ ഭയപ്പെടുന്നുവെന്ന് പറഞ്ഞത്.

കോട്ടയത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ഓണക്കിറ്റ് നൽകുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 87 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാനുള്ളിടത്ത് 6 ലക്ഷം പേർക്ക് മാത്രമാണ് സർക്കാർ കിറ്റ് നൽകിയത്. ഒരു ആരോപണങ്ങൾക്കും മറുപടി പറയാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.