ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്നതോടെ തൊഴിലവസരങ്ങൾ കുറയുമെന്നാണ് പൊതുവേ അഭിപ്രായപ്പെടുന്നത്. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്ന് വരവ് തൊഴിൽ അവസരങ്ങളെ വർധിപ്പിക്കുമെന്ന യു എൻ പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏതു സങ്കീർണമായ ജോലിയും കൈകാര്യം ചെയ്യുന്ന ജനറേറ്റീവ് എഐ പ്ലാറ്റ് ഫോമായ ചാറ്റ് ജിപി ടിയെ ഇക്കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. ഇതോടെ തൊഴിലവസരങ്ങൾ കുറയുമെന്ന പല രീതിയിലുള്ള ആശങ്കകളും ഉടലെടുത്തിരുന്നു.
എന്നാൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ ഭൂരിഭാഗം സ്ഥാപനങ്ങളും ജോലികളും പൂർണമായും എഐ യിലേക്ക് മാറില്ലെന്നാണ് വ്യക്തമാക്കുന്നത്. ചാറ്റ് ജി പി ടി പോലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ തൊഴിലാളികളുടെ അവസരം ഇല്ലാതാക്കുന്നതിന് പകരം തൊഴിലാളികളുടെ കഴിവ് വർദ്ധിപ്പിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. അതേസമയം പുരുഷന്മാർ ചെയ്യുന്ന തൊഴിലുകളേക്കാൾ സ്ത്രീകളെ ആവും ഇവ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ജോലിയുടെ സ്വഭാവവും പ്രദേശവും അനുസരിച്ച് ഇവ വ്യത്യാസപ്പെടാമെങ്കിലും സമ്പന്നമായ രാജ്യങ്ങളിലും മധ്യവർഗ രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതം കൂടുതൽ കാണാൻ കഴിയും. ക്ലിനിക്കിൽ ജോലികളിൽ ആയിരിക്കും കൂടുതൽ എ ഐ കൈകടത്തൽ ഉണ്ടാകുന്നത്. മാനേജർമാർ, ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള ആളുകളെ ആയിരിക്കും ഇത് പ്രധാനമായി സ്വാധീനിക്കുന്നത് എന്നിങ്ങനെയായിരുന്നു പഠനത്തിൽ വ്യക്തമാക്കിയത്.

