തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനവകുപ്പ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നുമാണ് ധനവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിർദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ, മുൻകൂറുകൾ തിരിച്ചടയ്ക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്നും പലിശ സഹിതം ചെലവുകൾ തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. എന്നാൽ, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാമെന്നും ധനവകുപ്പ് വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കുന്നതിന് പ്രത്യേക അനുമതി തേടമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയിത് പത്തുലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്ക് പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പ് വിശദമാക്കിയിരിക്കുന്നത്.

