കോലിക്ക് വജ്രത്തിന്റെ ബാറ്റ് സമ്മാനിക്കാനൊരുങ്ങി ഗുജറാത്തിലെ ബിസിനസുകാരൻ

india

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്കോലിക്ക് വജ്രം കൊണ്ട് ഉണ്ടാക്കിയ ബാറ്റ് നൽകാനൊരുങ്ങി ഗുജറാത്തിലെ സൂററ്റിലുള്ള ബിസിനസുകാരൻ. ഏകദിന ലോകകപ്പ് മത്സരത്തിനു മുമ്പ് 1.04 കാരറ്റ് വജ്ര കല്ലുകൊണ്ട് ഉണ്ടാക്കിയ ബാറ്റാണ് വിരാടിന് നൽകുന്നത്. 10 ലക്ഷം രൂപയോളം വിലമതിക്കുന്ന ബാറ്റ് ഒരു മാസമെടുത്താണ് നിർമ്മിക്കുന്നത്. ഉത്പൽ മിസ്ത്രിയെന്ന ഡയമണ്ട് ടെക്നോളജി വിദഗ്ധന്റെ നേതൃത്വത്തിലാണ് ബാറ്റ് നിർമ്മിക്കുന്നത്. പ്രകൃതിദത്തമായ ഡയമണ്ടാണ് ബാറ്റ് നിർമിക്കാനായി ഉപയോഗിക്കുന്നതെന്ന് മിസ് ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റിൽ കോലി 15 വർഷം പൂർത്തിയാക്കിയിരുന്നു. ശ്രീലങ്കയിലെ ദംമ്പുള്ളയിൽ 2008 ഓഗസ്റ്റ് 18നാണ് കോലി രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയത്. താരം ഇപ്പോൾ ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞവർഷത്തെ ഏഷ്യാകപ്പിൽ 276 റൺസെടുത്ത് റൺവേട്ട ക്കാരിൽ വിരാട് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കരിയറിലെ പതിനാറാം വർഷത്തിൽ ഇന്ത്യയ്ക്കായി ഏഷ്യാ കപ്പ് ഉയർത്താമെന്ന പ്രതീക്ഷയിലാണ് കോലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി -20 യിലും അയർലണ്ടിനെതിരെയുള്ള പര്യടനത്തിനും കളിക്കാതിരുന്ന താരം ഇപ്പോൾ ഏഷ്യാകപ്പിനായുള്ള ഒരുക്കത്തിലാണ്.