ഡൽഹി : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പാർപ്പിച്ച ചീറ്റകൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. ചീറ്റകൾ മരിച്ച സംഭവത്തിലെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ജനിച്ച ചീറ്റകൾ ഉൾപ്പെടെ 9 ചീറ്റകളാണ് ഇതു വരെയും മരിച്ചത്. ‘പ്രൊജക്റ്റ് ചീറ്റ’ യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇരുപതോളം ചീറ്റകളെ ഇന്ത്യയിൽ കൊണ്ട് വന്നിരുന്നു. 1952 ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി സ്ഥിരീകരിച്ചത്. തുടർന്നാണ് ചീറ്റകളെ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ദക്ഷിണാഫ്രിക്കയുമായി കരാർ ഒപ്പുവച്ചത്. ചീറ്റകളെ ഇനിയും കൊണ്ട് വരാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും 12 -14 ചീറ്റകളെ ഓരോ വർഷം കൂടുമ്പോഴും കൊണ്ട് വരുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
മുൻപ് ഈ ഹർജിയുമായി ബന്ധപ്പെട്ട വിവരണം കേന്ദ്ര സർക്കാർ കോടതിയിൽ നടത്തിയിരുന്നു. നമീബിയയിൽ നിന്നുള്ള ചീറ്റകളിൽ ഭൂരിഭാഗവും മരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി എന്നായിരുന്നു അന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ചീറ്റപ്പുലിയുടെ മരണത്തിന് കാരണം റേഡിയോ കോളറാണെന്ന് പറഞ്ഞെങ്കിലും അവ തെറ്റാണെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ജൂലൈ 14 ന് മരിച്ച സൂരജെന്ന ചീറ്റയുടെ കഴുത്തിൽ പുഴു ബാധിച്ച മുറിവും കോളറും അധികൃതർ പരിശോധിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നത് സംശയം ഉണ്ടാക്കുന്നെങ്കിലും ഇത് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല

