അമേരിക്കയുടെ ഉപരോധം ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും വാക്സിൻ ഉത്പാദനത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

അമേരിക്കയുടെ ഉപരോധം ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും വാക്സിൻ ഉത്പാദനത്തെ എങ്ങനെയാണ് ബാധിക്കുന്നത്. കോവിഷീൽഡ്, കോവിവാക്സ് എന്നീ വാക്സിനുകളുടെ ഉത്പാദനത്തിന് ആവശ്യമായ അംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് മേലുള്ള ഉപരോധം അമേരിക്ക നീക്കം ചെയ്യണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയിൽ വാക്സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം യുഎസ് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

കൊറിയൻ യുദ്ധ സമയത്ത് സാധനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് 1950ൽ ഈ നിയമം ആദ്യം പാസാക്കിയത്. ‘നിർണായക’ വസ്തുക്കളുടെയും ചരക്കുകളുടെയും ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അമേരിക്ക ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയിരിക്കുന്നത്.ഈ വർഷം ആദ്യം യുഎസ് പ്രതിരോധ ഉൽ‌പാദന നിയമം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനത്തിന്റെ ഫലമായി ചില കോവിഡ് -19 വാക്സിനുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന നിർണായക അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി അമേരിക്ക തടഞ്ഞിരുന്നു.

ഈ നിയമം നടപ്പിലാക്കിയതിന്റെ ഫലമായി രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയാത്ത അസംസ്കൃത വസ്തുക്കളുടെ പട്ടിക വെളിപ്പെടുത്തിയിട്ടില്ല. ഒരു സാധാരണ വാക്സിൻ നിർമാണ പ്ലാന്റ് 9,000 വ്യത്യസ്ത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 30 രാജ്യങ്ങളിലായി 300 ഓളം വിതരണക്കാരിൽ നിന്നാണ് ഈ വസ്തുക്കൾ ലഭ്യമാക്കുന്നത്.

അസംസ്കൃത വസ്തുക്കൾക്ക് ബദലുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് വിവരം. നേരത്തെ ഓർഡറുകൾ നൽകിയ മരുന്ന് കമ്പനികളുടെ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് തന്നെ ചില അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ബുദ്ധിമുട്ടുകയാണ്. ഉത്പാദനം 50 ശതമാനം വർദ്ധിപ്പിക്കേണ്ട സ്ഥിതിയിലാണ് പല കമ്പനികളും.

കോവിഡ് -19 മഹാമാരിയുടെ തുടക്കത്തിൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെന്റിലേറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക, വൈദ്യസഹായങ്ങളുടെ കയറ്റുമതി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ നിയമം നടപ്പാക്കിയിരുന്നു. ഈ വർഷം അധികാരമേറ്റ ശേഷം, പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആവശ്യമായ ‘നിർണായക’ വസ്തുക്കൾ, ചികിത്സകൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ബൈഡനും ജനുവരി 21 മുതൽ നിയമത്തിന് സാധുത നൽകി.

ഒരാഴ്ച്ചയ്ക്ക് ശേഷം ഫൈസർ, ബയോൺടെക് വാക്സിനുകൾ നിർമ്മിക്കുന്നതിനും നൽകുന്നതിനും നിർണായകമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഈ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. എന്നാൽ വീണ്ടും കഴിഞ്ഞ മാസം ജോൺസൺ ആന്റ് ജോൺസൺ വാക്സിന്റെ 24 × 7 ഉൽപ്പാദനം ഉറപ്പാക്കുന്നതിന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതായി ബൈഡൻ പ്രഖ്യാപിച്ചു.

നിർദ്ദിഷ്ട അസംസ്കൃത വസ്തുക്കളുടെ ശേഷി മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ചില വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യുഎസാണ് പ്രധാന സംഭാവന നൽകുന്നത്.അത്‌കൊണ്ട് തന്നെ യു‌എസിന്റെ നിയന്ത്രണങ്ങൾ‌ ലോകത്തെ എല്ലാ പ്രധാന വാക്സിൻ വിതരണക്കാരുടെ ഉൽ‌പാദനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. കോവിഡ് -19 പ്രതിരോധത്തിനായി നിർമ്മിക്കുന്ന മിക്ക വാക്സിനുകളെയും നിരോധനം ബാധിക്കും. ഇതിൽ കോവിഷീൽഡ്, കോവിവാക്സ് തുടങ്ങിയ വാക്സിനുകളും ഉൾപ്പെടുന്നുണ്ട്.തുടർച്ചയായ നിയന്ത്രണങ്ങൾ പരിമിതമായ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിന് കാരണമാകുമെന്ന് മാത്രമല്ല, ചില ഉൽപ്പന്നങ്ങളുടെ റെഗുലേറ്ററി ക്ലിയറൻസുകൾ വൈകിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.